വാള്‍സ്ട്രീറ്റ് കീഴടക്കാനിറങ്ങിയ ഒരു വീട്ടമ്മ സ്വന്തം കൈയക്ഷരത്തില്‍ എഴുതിയ പ്ളക്കാര്‍ഡില്‍ വ്യവസ്ഥിതിയോട് ആവശ്യപ്പെടുന്നത് ഇത്രമാത്രമാണ്: 'All I want is a roof over my head, Food on the table and the dignity of honest paycheck'ന്യൂയോര്‍ക്കിലെ വാള്‍സ്ട്രീറ്റിനെ ആഗോള മുതലാളിത്തത്തിന്റെ ശ്രീകോവില്‍ എന്നാണ് വിശേഷിപ്പിക്കാറ്. മുതലാളിത്തത്തിന്റെ ജിഹ്വയുടെ പേര്‍ തന്നെ വാള്‍സ്ട്രീറ്റ് ജേര്‍ണല്‍ എന്നാണല്ലൊ. അതിസമ്പന്നരുടെയും കോര്‍പ്പറേറ്റ് ചക്രവര്‍ത്തിമാരുടെയും ഈ ആസ്ഥാനത്തിരുന്നാണ് ഏതാനും വമ്പ•ാര്‍ ലോക സമ്പദ്ഘടനയുടെ ചുക്കാന്‍ പിടിക്കുന്നത്. അവിടെ ചെറിയൊരു ഇലയനങ്ങിയാല്‍ ലോകത്താകമാനം അതിന്റെ അലയൊലി കേള്‍ക്കാം. യുഎസ് ഭരണകര്‍ത്താക്കളുടെയും മാധ്യമങ്ങളുടെയും സുരക്ഷാസേനയുടെയും മുഖ്യദൌത്യം തന്നെ സമ്പന്നരുടെ ഈ സാമ്രാജ്യത്തെ ഊനം തട്ടാതെ കാത്തുസൂക്ഷിക്കലാണ്. എന്നാല്‍ 'പാവനമായ' ഈ മുതലാളിത്തെരുവില്‍നിന്നും വിപ്ളവത്തിന്റെ പടഹധ്വനി കേള്‍ക്കാന്‍ തുടങ്ങിയിരിക്കുന്നു. മാറ്റത്തിന്റെ കാറ്റ് ആഞ്ഞടിക്കുകയാണവിടെ. ഈജിപ്തിലെ തഹ്രീരി സ്ക്വയറിനെ അനുസ്മരിപ്പിക്കുമാറ് വാള്‍സ്ട്രീറ്റിലെ 'ലിബര്‍ട്ടി പ്ളാസ'യിലേക്ക്് ജനം ഒഴുകുകയാണ്. യുവാക്കളും വിദ്യാര്‍ഥികളും തൊഴിലാളികളും എഴുത്തുകാരും സിനിമക്കാരും ട്രേഡ്യൂനിയന്‍ നേതാക്കളും ബുദ്ധിജീവികളുമൊക്കെയുണ്ട് അക്കൂട്ടത്തില്‍. അവരുടെ ലക്ഷ്യം വാള്‍സ്ട്രീറ്റ് കീഴടക്കുകയാണ്. തങ്ങളുടെ പ്രക്ഷോഭത്തിന് അവര്‍ നാമകരണം ചെയ്തിരിക്കുന്നത് ഒക്കുപൈ വാള്‍സ്ട്രീറ്റ് (Occupy Wall Street ) എന്നാണ്. സെപ്റ്റംബര്‍ 17ന് വാന്‍കോവറിലെ ചെറിയൊരു ഗ്രൂപ്പ് തുടങ്ങിവച്ച പ്രതിഷേധ സമരം രാജ്യത്തെ മറ്റു നഗരങ്ങളിലേക്കും കാട്ടുതീ പോലെ വ്യാപിച്ചുകൊണ്ടിരിക്കുകയാണ്. ഇതുവരെയായി 208 സിറ്റികളില്‍ സമരമുഖം തുറന്നിട്ടുണ്ടെന്ന് ഈമാസം അഞ്ചിന് ദി ഗാര്‍ഡിയന്‍ പത്രം രേഖപ്പെടുത്തുകയുണ്ടായി. 'ഒക്കുപൈ ചിക്കാഗോ, ഒക്കുപൈ ഫ്ളോറിഡ.....അങ്ങനെ പരന്നൊഴുകുകയാണ് ജനകീയ പ്രതിഷേധം. പോലിസ് കരുതലോടെയാണ് നീങ്ങുന്നത്. ആദ്യ ദിവസം വാള്‍സ്ട്രീറ്റില്‍നിന്ന് എഴുന്നൂറോളം പേരെ അറസ്റ്റ് ചെയ്തു നീക്കിയപ്പോള്‍ പിറ്റേന്ന് ആയിരങ്ങളാണ് 'ജനാധിപത്യോല്‍സവം' കൊണ്ടാടാന്‍ എത്തിയത്. ദിവസം കഴിയുന്തോറും വിവിധ കേന്ദ്രങ്ങളില്‍നിന്ന് പ്രക്ഷോഭകര്‍ക്ക് പിന്തുണയും പ്രോല്‍സാഹനവും ലഭിച്ചുകൊണ്ടിരിക്കയാണ്. കാത്തിരുന്ന അവസരമായാണ് ട്രേഡ് യൂനിയനുകളും ചെറിയ ചെറിയ തൊളിലാളി സംഘങ്ങളും ഈ മുതലാളിത്തവിരുദ്ധ, കോര്‍പ്പറേറ്റ് വിരുദ്ധ ജനമുന്നേറ്റത്തെ കാണുന്നത്.വാള്‍സ്ട്രീറ്റിനെ ഞെട്ടിച്ച ഈ ജനകീയ സമരത്തിന്റെ പൊരുള്‍ അന്വേഷിച്ചിറങ്ങിയാല്‍ നാം ചെന്നെത്തുക മുതലാളിത്തത്തിന്റെ കരാഹസ്തങ്ങളില്‍പ്പെട്ട് പിടിയുന്ന വലിയൊരു വിഭാഗം ജനതയുടെ ആത്മരോഷത്തിലാണ്. ലാഭത്തില്‍ മാത്രം കണ്ണുനട്ട് ദുരയുടെ എല്ലാ സീമകളും അതിലംഘിച്ച് ജനങ്ങളെ ചൂഷണം ചെയ്യുന്ന കോര്‍പ്പറേറ്റ് ദുശ്ശക്തികള്‍ക്കെതിരെയാണ് വാള്‍സ്ട്രീറ്റില്‍ രോഷം പതഞ്ഞുപൊങ്ങുന്നത്. കോര്‍പ്പറേറ്റ് താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്ന വന്‍കിട ബാങ്കുകള്‍ക്കെതിരെ ഉയരുന്ന മുദ്രാവാക്യങ്ങളില്‍ വലിയൊരു തിരിച്ചറിവിന്റെ പ്രതിധ്വനിയുണ്ട്. അപ്രകാരം തന്നെ, മുതലാളിത്ത താല്‍പര്യങ്ങള്‍ മാത്രം സംരക്ഷിക്കാന്‍ ഭരണയന്ത്രം ചലിപ്പിക്കുന്ന രാഷ്ട്രീയ നേതൃത്വവും അറബ് വസന്തത്തിന്റെ പടിഞ്ഞാറന്‍ വകഭേദം കണ്ട് നടുങ്ങുകയാണ്. കുത്തക കമ്പനികളുടെ ദുരയും ചൂഷണവും, സാമ്പത്തികമായ അസമത്വം, പെരുകിവരുന്ന തൊഴിലില്ലായ്മ - ഇവക്കെതിരെയാണ് ജനം തെരുവിലിറങ്ങിയിരിക്കുന്നത്. 'വാള്‍സ്ട്രീറ്റ് ഇസ് ഔവര്‍ സ്ട്രീറ്റ്' (വാള്‍സ്ട്രീറ്റ് ഞങ്ങളുടെ തെരുവാണ്) എന്ന മുദ്രാവാക്യം ഉള്‍വഹിക്കുന്ന ജനാധിപത്യവീര്യമായിരിക്കും ഭാവിയില്‍ അമേരിക്കയുടെയും മറ്റു പടിഞ്ഞാറന്‍ രാജ്യങ്ങളുടെയും ഭാവി നിര്‍ണയിക്കുക. സാമ്പത്തിക ജനാധിപത്യത്തിന്റെ അഭാവത്തില്‍ രാഷ്ട്രീയ ജനാധിപത്യം നിരര്‍ഥകമാണെന്ന് ജീവിതാനുഭവങ്ങളിലൂടെ തിരിച്ചറിവ് നേടിയിരിക്കയാണ് യു.എസ് പൌര•ാര്‍. 25 ദശലക്ഷത്തിലേറെ മനുഷ്യര്‍ അമേരിക്കയില്‍ തൊഴില്‍രഹിതരാണ്. 50 ദശലക്ഷത്തിനപ്പുറം ആരോഗ്യഇന്‍ഷുറന്‍സ് ഇല്ലാതെ കഷ്ടപ്പെടുന്നു. 100 ദശലക്ഷം ദാരിദ്യ്രത്തിന്റെ പിടിയിലാണ്. ഈ ഞെട്ടിപ്പിക്കുന്ന യാഥാര്‍ഥ്യങ്ങള്‍ ലിബര്‍ട്ടി പ്ളാസയിലെ ചര്‍ച്ചകളെ ചൂടുപിടിപ്പിക്കുന്നു. 400 അതിസമ്പന്നരുടെ സമ്പാദ്യം രാജ്യത്തെ 180 ദശലക്ഷം മനുഷ്യരുടെ മൊത്തം സമ്പാദ്യത്തെ കവച്ചുവയ്ക്കുന്നതാണെന്ന കണ്ടെത്തല്‍ പ്രശ്നങ്ങളുടെ അടിസ്ഥാന കാരണം മുതലാളിത്തമാണെന്ന വിചാരം സംക്രമിപ്പിക്കുന്നതില്‍ വലിയ പങ്ക് വഹിക്കുന്നുണ്ട്. ഉപഭോഗതൃഷ്ണ (Consumerism) സൃഷ്ടിച്ചുവിടുന്ന ജീവിതഭാവനകളും ജീവിതകാമനകളുമാണ് മുതലാളിത്തം ചൂഷണോപാധിയാക്കുന്നതെന്നും 99 ശതമാനത്തിന്റെ വിഹിതമാണ് ഏതാനും കോര്‍പ്പറേറ്റ് കഴുക•ാര്‍ സ്വന്തമാക്കിവച്ചിരിക്കുന്നതെന്നുമുള്ള തിരിച്ചറിവില്‍നിന്നാണ് 'ണല മൃല വേല 99%' എന്ന ബാനര്‍ തലക്കെട്ട് രൂപം കൊള്ളുന്നത്. ആധുനിക ജീവിതത്തിന്റെ വ്യര്‍ഥതകളില്‍നിന്നാണ് കോര്‍പ്പറേറ്റ് ഭീമ•ാര്‍ ഊര്‍ജം സമ്പാദിക്കുന്നതെന്നും മനുഷ്യന്റെ അടിസ്ഥാന ആവശ്യങ്ങള്‍ നിറവേറ്റുന്ന ഒരു വ്യവസ്ഥിതിയാണ് രാജ്യത്തിന് കരണീയമെന്നും വിവേകശാലികള്‍ ചിന്തിച്ചുതുടങ്ങിയിക്കുന്നു എന്നത് മുതലാളിത്തത്തിന്റെ മരണമണി മുഴങ്ങാന്‍ സമയമായി എന്ന മുന്നറിയിപ്പ് നല്‍കുന്നുണ്ട്. വാള്‍സ്ട്രീറ്റ് കീഴടക്കാനിറങ്ങിയ ഒരു വീട്ടമ്മ സ്വന്തം കൈയക്ഷരത്തില്‍ എഴുതിയ പ്ളക്കാര്‍ഡില്‍ വ്യവസ്ഥിതിയോട് ആവശ്യപ്പെടുന്നത് ഇത്രമാത്രമാണ്: 'All I want is a roof over my head, Food on the table and the dignity of honest paycheck'- ആകെക്കുടി എനിക്കു വേണ്ടത് തലക്കുമീതെ ഒരു കൂരയും തീന്‍മേശയില്‍ കുറച്ചു ഭക്ഷണവും മാന്യമായ ശമ്പളത്തിലൂടെയുള്ള അന്തസ്സുമാണ്. ലോകം കീഴടക്കാനും ഭൂഗോളം കരവലയത്തില്‍ ഒതുക്കാനും ഏത് ധ്രുവത്തില്‍ കിടക്കുന്ന വിഭവങ്ങളും രാജ്യത്തേക്ക് നിര്‍വിഘ്നം ഒഴുക്കാനും തന്ത്രങ്ങള്‍ ആവിഷ്കരിക്കുകയും സൈന്യത്തെ വിന്യസിക്കുകയും പോര്‍വിമാനങ്ങളെ സജ്ജമാക്കുകയും ചെയ്ത ഒരു സൂപ്പര്‍ പവറിന്റെ അകത്തളങ്ങളില്‍നിന്ന് കേള്‍ക്കുന്ന ഈ ദീനരോദനം നീതിരഹിതമായ ഒരു വ്യവസ്ഥിതിയുടെയും ചൂഷണം മുഖമുദ്രയാക്കിയ ഒരു സമ്പദ്ഘടനയുടെയും ബാക്കിപത്രമാണ്. ഈജിപ്തിലെയും തുണീഷ്യയിലെയും ലിബിയയിലെയും രാഷ്ട്രീയ സ്വേച്ഛാധിപതികളെക്കാള്‍ അപകടകരം ജനായത്ത ക്രമത്തിന്റെ തണലില്‍ കൊഴുത്തുവളരുന്ന സാമ്പത്തിക ഏകാധിപതികളാണെന്ന അമേരിക്കക്കാരന്റെ സത്യസാക്ഷ്യമാണ് വാള്‍സ്ട്രീറ്റിലേക്ക് അവരെ ആനയിച്ചത്. അറബ് വസന്തം സ്വപ്നം കാണുന്ന പശ്ചിമേഷ്യയിലെയും ഉത്തരാഫ്രിക്കയിലെയും ജനതയെ പോലെ മുതലാളിത്തത്തിന്റെ ഭീകരതയില്‍നിന്ന് മോചനം തേടുന്ന അമേരിക്കക്കാരന്റെ സ്വപ്നത്തിലും സമത്വത്തിന്റെ ഒരു വസന്തം വിരിഞ്ഞുകൂടായ്കയില്ല. മുതലാളിത്തത്തിന്റെ കാപട്യങ്ങള്‍ ഇന്നല്ലെങ്കില്‍ നാളെ കണ്ടുപിടിക്കപ്പെടുമെന്നും അതിനെതിരായ ജനരോഷം രാഷ്ട്രീയ അട്ടിമറികള്‍ക്ക് വഴിവയ്ക്കുമെന്നും പ്രവചിച്ചവര്‍ നിരവധിയാണ്. മോസ്കോയിലെ ചത്വരങ്ങളില്‍നിന്ന് ലെനിന്റെയും സ്റ്റാലിന്റെയും പ്രതിമകള്‍ പിഴുതെറിയുന്ന കാഴ്ച കണ്ട നമ്മുടെ തലമുറക്ക് വാള്‍സ്ട്രീറ്റില്‍നിന്ന് ആഗോളകുത്തകകളുടെ ആസ്ഥാനങ്ങള്‍ ഇടിച്ചുനിരപ്പാക്കുന്ന ലൈവ് ഷോട്ടുകള്‍ കാണാന്‍ സാധിക്കുമെന്നു തന്നെയാണ് ശാഹിദ് കിനാവ് കാണുന്നത്. ന്യൂയോര്‍ക്കിലെങ്ങും മുഴങ്ങിക്കേട്ട 'വി വാണ്ട് ഡമോക്രസി; നോട്ട് കോര്‍പ്പറേറ്റോക്രസി' എന്ന മുദ്രാവാക്യം ഉറക്കം കെടുത്തേണ്ടത് വാസ്തവത്തില്‍ ആഗോള മുതലാളിത്തത്തിന് കൂട്ടുകിടക്കുന്ന രാഷ്ട്രീയമേലാള•ാരുടേതാണ്; ഒപ്പം, കോര്‍പ്പറേറ്റ് -രാഷ്ട്രീയ അവിഹിതങ്ങള്‍ക്ക് കൂട്ടിക്കൊടുപ്പുകാരായി ദാസ്യവേല ചെയ്യുന്ന മീഡിയയുടെയും. രണ്ടാം ലോകയുദ്ധത്തിനു ശേഷം നിലവില്‍വന്ന ആഗോള സമ്പദ് വ്യവസ്ഥയുടെ പൊള്ളത്തരങ്ങളും അതിലടങ്ങിയ കെണിവെപ്പുകളും ലോകം നേരിട്ടനുഭവിച്ചത് ഈയിടെ ഉണ്ടായ സമ്പദ്വ്യവസ്ഥയുടെ തകര്‍ച്ചയോടെയാണ്. വന്‍ശക്തികള്‍ കാട്ടിക്കൂട്ടുന്ന സകല പാപങ്ങളുടെയും ശമ്പളം കൊടുത്തുതീര്‍ക്കേണ്ടിവരുന്നത് ഭൂമുഖത്തെ മുഴുവന്‍ മനുഷ്യജീവികളുമാണ്. ബദല്‍ സമ്പദ് വ്യവസ്ഥ കണ്ടുപിടിക്കുകയേ നിര്‍വാഹമുള്ളൂ എന്ന സന്ദേശം നാടാകെ കൈമാറപ്പെടുമ്പോഴാണ് കൂടുതല്‍ കെണിവെപ്പുകളുമായി വന്‍ശക്തികള്‍ വല വീശുന്നത്. കൊളോണിയലിസവും ഇംപീരിയലിസവും നെയ്തെടുത്ത ചൂഷണോപാധികളില്‍നിന്ന് മൂന്നാം ലോകത്തെ ഓരോ രാജ്യവും, ജനായത്ത ഇച്ഛാശക്തിയോടെ മെല്ലെ മെല്ലെ തല പുറത്തേക്ക് നീട്ടുമ്പോള്‍ അത് പടിഞ്ഞാറന്‍ മേലാള•ാരുടെ കാലിന്നടിയില്‍നിന്നാണ് മണ്ണിളക്കുന്നത്. ഐ.എം.എഫിനെ പൂര്‍വേഷ്യന്‍ രാജ്യങ്ങള്‍ കൈവിട്ടപ്പോള്‍ നഷ്ടം കുന്നുകൂടിയത് അമേരിക്കന്‍ അക്കൌണ്ടിലാണ്. എല്ലാറ്റിനുമൊടുവില്‍ പശ്ചിമേഷ്യയും ഐ.എം.എഫിന്റെ സഹായം നിരസിച്ചിരിക്കയാണ്. രാഷ്ട്രീയ കാലുഷ്യത്തിനിടയിലും ഈജിപ്ത്, ഹിലരി ക്ളിന്റണ്‍ കെയ്റോ വരെ വന്ന് തളികയില്‍ വച്ചുകൊടുത്ത ഉദാര വായ്പ ആര്‍ജവത്തോടെ വേണ്ടെന്നു പറഞ്ഞിരിക്കയാണ്. ഏതെല്ലാം ചൂഷണോപാധികളി•ലാണോ അമേരിക്കന്‍ സാമ്രാജ്യം കെട്ടിപ്പടുത്തത് അവയെല്ലാം ഒന്നിനുപിറകെ മറ്റൊന്നായി ഇളക്കിമാറ്റുമ്പോള്‍ അന്തിമ തകര്‍ച്ച സ്വാഭാവികമാണ്. ബ്രിട്ടീഷ് സാമ്രാജ്യം സഞ്ചരിച്ച അതേ വഴിയിലൂടെയാണ് യാങ്കിസാമ്രാജ്യവും ചലിക്കുന്നത്. വാള്‍സ്ട്രീറ്റിലെ നിലവിളി ഒരു ജനതയുടെ നിലനില്‍പിനുള്ള പോരാട്ടത്തിനപ്പുറം ഒരു വ്യവസ്ഥിതിയുടെ പതനത്തിന്റെ ആരംഭമാണ്. ഒരു സുപ്രഭാതത്തില്‍ അത് പൂര്‍ത്തിയാകില്ല എന്നതിന് ചരിത്രം പാഠമായി നമ്മുടെ മുന്നിലുണ്ട്.
No comments:
Post a Comment